Wednesday, November 12, 2008

അതു നീ തന്നെയാകുന്നു...

പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണത്രെ മനുഷ്യ ജന്മം!
പഞ്ചഭൂതങ്ങളെന്നാല്‍ - ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവ.

ഭൂമി ദേവതയാണ്‌.
സര്‍വ്വം സഹയായ ഭൂമി,
എല്ലാം ഏറ്റുവാങ്ങുന്ന ഭൂമി.
സര്‍വ്വജീവജാലങ്ങളുടെയും ഉറവിടമായ ഭൂമി
ഭൂമിയില്ലെങ്കില്‍‍ ജീവനില്ല

ദൈവവും അതുപോലെ തന്നെ...
ഭൂമി ദേവതയാണ്‌...

ജലം ദൈവമാണ്‌.
ജലത്തിന്‌ ആകൃതിയില്ല....
അതു കുപ്പിയില്‍ നിറച്ചാല്‍ കുപ്പിപോലിരിക്കും
കുടത്തില്‍ നിറച്ചാല്‍ കുടം പോലിരിക്കും

ജലത്തിനു നിറമില്ല....
അതില്‍ ചുവപ്പു കലര്‍ത്തിയാല്‍ ചുവപ്പാകും
പച്ച കലര്‍ത്തിയാല്‍ പച്ചയാകും
വെള്ള കലര്‍ത്തിയാല്‍ വെള്ളയാകും

ജലത്തിനു ഗുണമില്ല....
അതില്‍ ഔഷധം ഒഴിച്ചാല്‍ ഔഷധമാകും
വിഷം ഒഴിച്ചാല്‍ വിഷമാകും
മധുരം കലര്‍ത്തിയാല്‍ മധുരിക്കും
കയ്പു കലര്‍ത്തിയാല്‍ കയ്ക്കും.
ജലമില്ലെങ്കില്‍ ജീവനില്ല

ദൈവവും അതുപോലെ തന്നെ...
ജലം ദൈവമാണ്‌..

വായു ദൈവമാണ്‌.
വായു എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു
വായുവിനെ കാണാന്‍ കഴിയില്ല
എങ്കിലും നാം അത് അനുഭവിച്ചറിയുന്നു
വായുവില്ലെങ്കില്‍ ജീവനില്ല

ദൈവവും അതുപോലെ തന്നെ...
വായു ദൈവമാണ്‌.

അഗ്നി ദൈവമാണ്‌
അഗ്നിയെന്നത് സൂര്യനാണ്‌
എല്ലാ ജീവജാലങ്ങള്‍ക്കും ആധാരം
ഊര്‍ജ്ജത്തിന്റെ സ്രോതസ്സ്
രാത്രിയും പകലും സൃഷ്ടിക്കുന്നവന്‍
അഗ്നിയില്ലെങ്കില്‍ ജീവനില്ല..

ദൈവവും അതുപോലെ തന്നെ...
അഗ്നി ദൈവമാണ്‌

ആകാശം ദൈവമാണ്‌.
ഉണ്ടെന്നും ഇല്ലെന്നും തോന്നിക്കുന്ന പ്രതിഭാസം
അടുക്കും തോറും അകന്നു പോകുന്ന പ്രഹേളിക
ആദിയും അന്തവുമില്ലാത്ത അനന്ത വിഹായസ്സ്
ആകാശം ഭൂമിക്കുമുകളിലാണോ
ഭൂമി ആകാശത്തിനു മുകളിലാണോ...

ദൈവവും അതുപോലെ തന്നെ...
നമുക്കുള്ളിലാണോ, അതോ പുറത്താണോ എന്നറിയാത്ത സത്യം.

ഭൂമിയും, ജലവും, വായുവും, അഗ്നിയും, ആകാശവും ചേര്‍ന്നതാണു മനുഷ്യന്‍ ...

ഭൂമി അവനു ശരീരമായി
ജലം അവന്റെ ജീവരക്തമായി
വായു അവനു പ്രാണവായുവായി
അഗ്നി അവന്റെ ജീവനായി
ആകാശം അവന്റെ മനസ്സായി

അവന്‍ ദൈവത്തിന്റ പ്രതിരൂപമായി...

ഈ ദേവാംശമെല്ലാം നമ്മിലുള്ളപ്പോള്‍
ഏതു ദൈവത്തെ തിരഞ്ഞാണു നാം പരക്കം പായുന്നത്?
ഏതു ദൈവത്തിനു വേണ്ടിയാണു നാം പരസ്പരം കൊന്നൊടുക്കുന്നത്?

ദൈവമെന്നതു നമുക്കുള്ളില്‍ തന്നെയുണ്ട്.
നമ്മുടെ നല്ല ചിന്തകളില്‍
നല്ല വാക്കുകളില്‍
നല്ല പ്രവര്‍ത്തികളില്‍

മനസ്സുകൊണ്ടും, വാക്കുകൊണ്ടും, പ്രവര്‍ത്തികൊണ്ടും (മനസ്സാ, വാചാ, കര്‍മ്മണാ)
നല്ലതു ചെയ്യുവിന്‍ ... ദൈവം നമ്മില്‍ തന്നെയുണ്ട്.

ദൈവം എന്നതു മറ്റൊന്നല്ല
അതു നീ തന്നെയാകുന്നു...
തത് ത്വം അസി .. തത്വമസി...

പ്രയാണം അവസാനിക്കുന്നില്ല...

എല്ലാം ശാന്തമായിരിക്കുന്നു....
ഭൂമി നെടുവീര്‍പ്പിട്ടു.
എന്തായിരുന്നു കഴിഞ്ഞ ദിനരാത്രങ്ങളിലെ പേമാരി!
ധാരമുറിയാതെ പെയ്ത മഴയില്‍
ഉള്ളിലെ താപം അടങ്ങിയിരിക്കുന്നു
ഊഷരമായിരുന്ന മേനിയാകെ ഊര്‍വ്വരമായിരിക്കുന്നു
തമസ്സിനു വിരാമമിട്ടുകൊണ്ട് വാനില്‍ സൂര്യന്‍ ഉദിച്ചു
അവന്‍ ഭൂമിയെനോക്കി പുഞ്ചിരിതൂകി
ഇപ്പോള്‍ ആ കണ്ണൂകളില്‍ തീയല്ല..
മുന്‍പെങ്ങും കാണാത്ത ഭാവം.
അവന്റെ സഹസ്രകരങ്ങള്‍
തന്റെ മേനിയാകെ തഴുകുമ്പോള്‍
ഇതുവരെയില്ലാത്ത എന്തോ ഒരനുഭൂതി..
സൂര്യന്റെ കണ്ണുകളിലെ തേജസ്സ് താങ്ങാനാകാതെ
അവള്‍ കണ്ണുകളടച്ചു...

പ്രപഞ്ചത്തിലെ ആദ്യത്തെ പ്രണയം
ആദ്യ സ്ത്രീ-പുരുഷ സംഗമം.
സൂര്യന്റെ സ്നേഹം ഊര്‍ജ്ജരേണുക്കളായി...
ഭൂമി ആ ഉര്‍ജ്ജരേണുക്കളെ
തന്റെ സാഗര ഗര്‍ഭാശയത്തിലേക്ക് ഏറ്റുവാങ്ങി.

സാഗരത്തിന്റെ അഗാധതയില്‍
ആദ്യമായി ജീവന്റെ നാമ്പുകള്‍ വിരിഞ്ഞു
പരമാണുവായി...
അതു വിഘടിച്ചു രണ്ടായി..
പിന്നെ ഗുണിതങ്ങളായി പെരുകി
വീണ്ടും, വീണ്ടും....

ജീവണുക്കളില്‍ ചിലര്‍ കടലാകെ ഒഴുകി നടന്നു
ചിലര്‍ ഒരിടത്തു തന്നെ ചടഞ്ഞുകൂടിയിരുന്നു
ചിലര്‍ ദൂരേക്കു ദൂരേക്കു നിന്തി...

കാലം കടന്നു പോയി..
ഒഴുകി നടന്നവര്‍ക്കു ചിറകുകളും ചെകിളകളും മുളച്ചു
അവര്‍ മത്സ്യങ്ങളായി.
ചടഞ്ഞിരുന്നവര്‍ക്കു വേരുകളും ഇലകളും മുളച്ചു
അവര്‍ ജലസസ്യങ്ങളായി
ദൂരങ്ങളിലേക്കു നീന്തിയവര്‍ കരയിലെത്തി
അതില്‍ ചിലര്‍ കരയിലിഴഞ്ഞു നടന്നു
അവര്‍ ഇഴജന്തുക്കളായി
ചിലര്‍ കരയിലെത്തിയിട്ടും അവിടവിടെ മടിപിടിച്ചിരുന്നു
അവര്‍ മരങ്ങളും ചെടികളുമായി.

കാലം കടന്നു പോയി...
ഇഴഞ്ഞു മടുത്ത ചിലര്‍ പറക്കാന്‍ ശ്രമിച്ചു
അവര്‍ക്കു ചിറകു മുളച്ചു
അവര്‍ പറവകളായി

ഇഴഞ്ഞു മടുത്ത ചിലര്‍ നടക്കാന്‍ ശ്രമിച്ചു
അവര്‍ക്കു കാലുകള്‍ മുളച്ചു
അവര്‍ ജന്തുക്കളായി

കാലം കടന്നു പോയി...
നാലുകാലില്‍ നടന്നു മടുത്ത ചിലര്‍
രണ്ടുകാലില്‍ നടക്കാന്‍ ശ്രമിച്ചു
അവര്‍ മനുഷ്യരായി.

കാലം കടന്നു പോയി...
രണ്ടുകാലില്‍ നടന്നു മടുത്തപ്പോള്‍
അവന്‍ മൃഗങ്ങളെ വാഹനങ്ങളാക്കി

മൃഗങ്ങള്‍ക്കു വേഗത പോരെന്നു തോന്നിയപ്പോള്‍
അവന്‍ ചക്രങ്ങള്‍ കണ്ടുപിടിച്ചു
ചക്രങ്ങള്‍ കൊണ്ടു വാഹനങ്ങള്‍ നിര്‍മ്മിച്ചു
അതിലേറി കരയാകെ സഞ്ചരിച്ചു

ഭൂമിയില്‍ സഞ്ചരിച്ചു മടുത്തപ്പോള്‍
അവന്‍ നൗകകളുണ്ടാക്കി ജലയാത്ര നടത്തി

വെള്ളത്തിലോടി മടുത്തപ്പോള്‍
അവന്‍ വിമാനങ്ങള്‍ കണ്ടുപിടിച്ചു വാനിലൂടെ പറന്നു

ആകാശം കീഴടക്കിയപ്പോള്‍
ശൂന്യാകാശത്തേക്കു പോകണമെന്നായി

ശൂന്യാകാശം കഴിഞ്ഞപ്പോള്‍
ചന്ദ്രനില്‍ ഇറങ്ങണമെന്നായി

ചന്ദ്രനിലിറങ്ങിക്കഴിഞ്ഞപ്പോള്‍
ചൊവ്വയെ തൊടണമെന്നായി

ചൊവ്വയും തൊട്ടുകഴിഞ്ഞാല്‍ പിന്നെ
ബുധന്‍ , വ്യാഴം, ശുക്രന്‍ , ശനി.....
പ്രയാണം അവസാനിക്കുന്നില്ല...

കാലം കടന്നുപോകും...
സഞ്ചാരം മാത്രം അവസാനിക്കുന്നില്ല
ഒരിക്കലും അവസാനിക്കാത്ത അന്വേഷണം
ഒരിക്കലും അവസാനിക്കാത്ത പ്രയാണം
അതു തുടര്‍ന്നുകൊണ്ടേയിരിക്കും...

താഴെനിന്നും ഭൂമി നെടുവീര്‍പ്പിട്ടു.
നീയെന്നില്‍ നിന്നും വളരെയകന്നു പോയല്ലോ!