Friday, January 22, 2010

പ്രതികാരം (മിനിക്കഥ)

“ഇന്നെന്താ ചാറ്റിംഗ് ഒന്നുമില്ലേ”
കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് മോണിറ്ററിന്റെ കവര്‍ വലിച്ചിടുന്ന ഭര്‍ത്താവിനെ നോക്കി അവള്‍ ചോദിച്ചു.
“മഴ വരുന്നതു കണ്ടില്ലേ, ഇടിമിന്നല്‍ വന്നാല്‍ എല്ലാം അടിച്ചു പോകും...
നമുക്കിന്നു അല്പം നേരത്തേ ഉറങ്ങാം എന്താ” അയാള്‍ കമ്പ്യൂട്ടര്‍ ടേബിള്‍ വിട്ടെഴുന്നേറ്റു.
“നീ ഇതുവരെ തുണിയൊന്നും അടുക്കി വച്ചു കഴിഞ്ഞില്ലേ”. കട്ടിലിനു മുകളില്‍ വാരി വലിച്ചിട്ടിരുന്ന തുണിക്കൂമ്പാരം നോക്കിക്കൊണ്ട് അയാള്‍ കുളിമുറിയിലേക്കു നടന്നു.
“പോയോ, വന്നെന്നെ ഒന്നു സഹായിച്ചാല്‍ എന്താ... “
“ഞാന്‍ ഇതാ വരുന്നു” കുളിമുറിയില്‍ നിന്നും കേട്ട അയാളുടെ ശബ്ദം ഏതോ ഗുഹയില്‍ നിന്നും വരുന്നതുപോലെ തോന്നിയവള്‍ക്ക്.

അല്പം കഴിഞ്ഞു തോര്‍ത്തു കൊണ്ടു മുഖം തുടച്ചു കൊണ്ടയാള്‍ തിരിച്ചു മുറിയില്‍ എത്തുമ്പോഴും അവള്‍ തുണികള്‍ മടയ്ക്കി വച്ചു കൊണ്ടിരുക്കുകയായിരുന്നു. അയാളും അവള്‍ക്കൊപ്പം കൂടി.

“എന്താ നോക്കുന്നത്, കണ്ടിട്ടില്ലേ...”തുണി മടക്കുന്നതിനിടയില്‍ തന്നെത്തെന്നെ നോക്കി നില്‍ക്കുന്ന അയാളുടെ മുഖത്തെ ഭാവം എന്തെന്നു അവള്‍ക്കു മനസ്സിലായില്ല.
“ഞാന്‍ വെറുതേ..., നമ്മുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ എത്ര നാളായി”
അപ്രതീക്ഷിതമായ അയാളുടെ ചോദ്യം കേട്ട് അവള്‍ മണികിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു.
“ഇതാ ഇപ്പോ നന്നായേ, നിങ്ങള്‍ക്കെന്താ ഈ നട്ടപ്പാതിരാക്ക് വട്ടു പിടിച്ചോ, കല്യാണം കഴിഞ്ഞിട്ടെത്രയായെന്നറിയില്ലേ” അവള്‍ ചിരിയടക്കാന്‍ ശ്രമിച്ചു.

“അതല്ല, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല”
“അങ്ങോട്ടു നോക്കിയേ” കട്ടിലിന്റെ ഒരരുകിലായി പുതപ്പുമൂടിക്കിടക്കുന്ന നാലുവയസുകാരനായ മകനെച്ചൂണ്ടിക്കാണിച്ച് അവള്‍ വീണ്ടും ചിരിച്ചു.” ഇപ്പോള്‍ വിശ്വാസമായോ?”

“ഉം..മതി തുണി മടക്കിയത്, ബാക്കി നാളെച്ചെയ്യാം.. എനിക്ക് ഉറക്കം വരുന്നു.”
അയാള്‍ ബാക്കി വന്ന തുണിയൊക്കെ ഡ്രെസ്സിംഗ് ടേബിളിന്റെ മുകളിലേക്ക് വാരിയിട്ടു.

“ഇന്നെന്താ പതിവില്ലാത്ത ഒരു ഉറക്കം... ഉം, കിടന്നോളൂ” കിടക്ക വിരി നേരെയാക്കി അവള്‍ അയാള്‍ക്കു വേണ്ടി ഒതുങ്ങിക്കൊടുത്തു.

മുകളില്‍ കറങ്ങുന്ന സീലിംഗ് ഫാനില്‍ നോക്കി അയാള്‍ കിടക്കുന്നതും നോക്കി അവള്‍ ഒരു നിമിഷം നിന്നു. പിന്നെ അയാള്‍ക്കരികിലായി ഇരുന്നു.
“ഇന്നെന്തു പറ്റി..” അയാളുടെ മുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് അവളാരാഞ്ഞു.
“ഒന്നൂല്ല, ഞാന്‍ വെറുതേ ഓരോന്നോര്‍ത്തു... ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നു നിനക്കറിയാമോ” അവളുടെ ഇടതു കൈ തന്റെ നെഞ്ചില്‍ ചേര്‍ത്തു വച്ച് അയാള്‍ ചോദിച്ചു.
“എത്രമാത്രം?” അവളുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.
“കുറേ... എനിക്കറിയില്ല പറയാന്‍ “ തന്റെ നെഞ്ചിലേക്കു ചായ്ഞ്ഞ അവളുടെ മുഖം തന്റെ നേരെ ഉയര്‍ത്തി അയാള്‍ ആ കണ്ണുകളിലേക്കു നോക്കി.

“ഞാന്‍ എത്ര മാത്രം സ്നേഹിക്കുന്നു എന്നറിയാമോ” അയാളുടെ നെഞ്ചിലെ തുടിപ്പില്‍ ചെവി ചേര്‍ത്തു വച്ചവള്‍ പതിയെ ചോദിച്ചു.

“എത്രമാത്രം?”

“എനിക്കുമറിയില്ല” വീണ്ടും മണികിലുക്കം പോലത്തെ ചിരി!
അവള്‍ ചിരിക്കുന്നതു കേള്‍ക്കാന്‍ അയാള്‍ക്കു വലിയ ഇഷ്ടമാണ്. അതു കൊണ്ടു തന്നെ എന്തെങ്കിലും പൊട്ടത്തരങ്ങള്‍ പറഞ്ഞ് അവളെ ചിരിപ്പിക്കുക എന്നത് അയാളുടെ ഇഷ്ടവിനോദമായിരുന്നു.

“അതൊക്കെപ്പോട്ടെ, എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നത്..? ചിരി അടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

“അത് പറഞ്ഞാല്‍ നീ പിണങ്ങുമോ”
“ഇനിയിപ്പോള്‍ പിണങ്ങിയെട്ടെന്താക്കാനാ... പറഞ്ഞോളൂ”

“നിന്നെ സ്നേഹിക്കുക എന്നതു എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു. അതിലും പ്രധാനമായി നിന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ പലരോടും പ്രതികാരം ചെയ്യുകയാണ്”

“പ്രതികാരമോ? ആരോട് ? അതും എന്നോടുള്ള സ്നേഹവും തമ്മില്‍ എന്തു ബന്ധം?” അവള്‍ക്ക് ആകാംഷയായി.

“അതു പറഞ്ഞാല്‍ ചിലപ്പൊള്‍ നീ പിണങ്ങും”അയാള്‍ അവളുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.

“അപ്പോ എന്റെ അച്ഛനോടായിരിക്കും അല്ലേ, എന്നെ നിങ്ങള്‍ക്കു കെട്ടിച്ചു തന്നതിന്?” അവള്‍ വീണ്ടും പൊട്ടിച്ചിരിച്ചു

“അച്ഛനൊന്നുമല്ല, അച്ഛനോടാണെങ്കില്‍ നിന്നെ ഞാന്‍ സ്നേഹിക്കുമോ?“
പുറത്തു മഴ തുടങ്ങിയിരിക്കുന്നു... ജനലില്‍ മഴത്തുള്ളികള്‍ പതിക്കുന്നതിന്റെ താളാത്മകമായ ശബ്ദം.

“ആരാണെങ്കിലും പറ... എനിക്ക് ഉറക്കം വരുന്നു” അവള്‍ അയാളുടെ നെഞ്ചിലേക്ക് കൂടുതല്‍ പറ്റിച്ചേര്‍ന്നു കിടന്നു.

“അതു പിന്നെ.. ഞാന്‍ മുന്‍പ് നിന്നോടു പറഞ്ഞിട്ടില്ലേ... ഞാന്‍ സ്നേഹിച്ചെങ്കിലും എന്റെ സ്നേഹം തിരിച്ചറിയാത്ത, എന്റെ സ്നേഹത്തെ അവഗണിച്ച കുറേപേര്‍ ...അവരോടെല്ലാം ഞാന്‍ പ്രതികാരം ചെയ്യുകയായിരുന്നു.
അവളുടെ കവിളില്‍ വിരലോടിച്ചു കൊണ്ടയാള്‍ തുടര്‍ന്നു..
“നിനക്കു വേണ്ടി ഓരോ സമ്മാനങ്ങള്‍ വാങ്ങിത്തരുമ്പോഴും അഞ്ചാം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്ത് ഞാനെന്റെ കൂട്ടുകാരിയാണെന്നു കരുതുകയും പക്ഷേ ഞാന്‍ വാങ്ങിക്കൊടുത്ത കുപ്പിവളകള്‍ നിഷേധിച്ചതിലുപരി ക്ലാസ്സ് ടിച്ചറിന്റെ കയ്യില്‍ നിന്നും അടിവാങ്ങിത്തരികയും ചെയ്ത നിഷയോടു ഞാന്‍ പ്രതികാരം ചെയ്യുകയായിരുന്നു.“

“കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എപ്പോഴും എന്നോടൊപ്പം നടക്കുകയും ഒരിക്കല്‍ ക്യാന്റീനില്‍ വച്ച് അറിയാതെ അവളുടെ കൈയില്‍ ഒന്നു തൊട്ടപ്പോള്‍ ‘ദേഹത്തു തൊട്ടുള്ള കളിയൊന്നും വേണ്ടെന്നു’ പറഞ്ഞ് എന്നെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തിയ ബിന്ദുവിനോടുള്ള എന്റെ പ്രതികാരമായിരുന്നു ഞാന്‍ നിനക്കു സമ്മാനിച്ച ഓരോ ചുംബനമുദ്രകളും.“

“ഉം.. കൊള്ളാം പ്രതികാരം, ഇനിയുമുണ്ടോ? അവള്‍ അയാളുടെ കവിളില്‍ മൃദുവായി നുള്ളി.

“ജീവിതത്തെക്കുറിച്ച് ഗൌരവമായി ചിന്തിച്ചു തുടങ്ങിയ കാലത്ത് എന്റെ മനസ്സില്‍ ചേക്കേറി മോഹത്തിന്റെ മുട്ടയിട്ട് ഒടുവില്‍ വീട്ടുകാരുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ എന്റെ സ്നേഹത്തെ തിരസ്കരിച്ച സിന്ധുവിനോടായിരുന്നു എന്റെ ഏറ്റവും വലിയ പ്രതികാരം”

“അതെന്താ അത്രയും വലിയ പ്രതികാരം...”

“അതോ...നമ്മുടെ മോന്‍ .. ഒരു പക്ഷേ അവള്‍ക്കു ജനിക്കേണ്ടിയിരുന്ന കുട്ടിയായിരുന്നിരിക്കില്ലേ അവന്‍ “ ചുരുണ്ടു കിടന്നുറങ്ങുന്ന അവന്റെ കാലിലേക്ക് അയാള്‍ പുതപ്പു വലിച്ചിട്ടു.

“ഉം.. “ അവള്‍ വെറുതെ മൂളി.

“നിനക്കിപ്പോള്‍ എന്നോടു ദേഷ്യം തോന്നുന്നില്ലേ” അവളുടെ പാതിയടഞ്ഞ കണ്ണുകളിലേക്കു നോക്കി അയാള്‍ ചോദിച്ചു.

“ഇല്ല... ആരോടു പ്രതികാരം ചെയ്താലും വേണ്ടില്ല. എന്നെയും മോനെയും എന്നും ഇങ്ങനെ സ്നേഹിച്ചാല്‍ മതിയെനിക്ക്” അവള്‍ അയാളിലേക്ക് കൂടുതല്‍ ചേര്‍ന്നു കിടന്നു.

പുറത്തു മഴ ശക്തമായിരിക്കുന്നു. ഒരു മിന്നല്‍ മുറിക്കുള്ളില്‍ ഫ്ലാഷു മിന്നിച്ചു കടന്നു പോയി.

ഉറക്കം ഘനീഭവിച്ചു തുടങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി അയാള്‍ പതിയെപ്പറഞ്ഞു..
“പിന്നെ...എനിക്കു സിന്ധുവിനോടു വീണ്ടും പ്രതികാരം ചെയ്യാന്‍ തോന്നുന്നു....”

6 comments:

sree said...

kollam mashee nalla prathikaaram

MOIDEEN ANGADIMUGAR said...

“പിന്നെ...എനിക്കു സിന്ധുവിനോടു വീണ്ടും പ്രതികാരം ചെയ്യാന്‍ തോന്നുന്നു....”

അതുശരി,ഇതിനുവേണ്ടിയായിരുന്നോ ഇത്രയൊക്കെ..

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal........

shamsudheen perumbatta said...

നല്ല രചന, നന്നായി അവതരിപ്പിച്ചു
ഇനിയും എഴുതുക , അഭിനന്ദനം

shamsudheen perumbatta said...

“ഇതാ ഇപ്പോ നന്നായേ, നിങ്ങള്‍ക്കെന്താ ഈ നട്ടപ്പാതിരാക്ക് വട്ടു പിടിച്ചോ, കല്യാണം കഴിഞ്ഞിട്ടെത്രയായെന്നറിയില്ലേ” അവള്‍ ചിരിയടക്കാന്‍ ശ്രമിച്ചു.

“അതല്ല, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല”

വരികളിലെക്ക് കണ്ണോടിച്ചപ്പോൾ വീണ്ടും വീണ്ടും വായിക്കാൻ തോന്നി അത്രക്കും മനോഹരമായിരുന്നു മിനിക്കഥ,
എന്നാൽ ആധുനിക ജീവിതം തിരക്ക് പിടിച്ചതാണല്ലൊ,
അഭിനന്ദനം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കൊള്ളാലോ...